പുട്ടിനെതിരെ യുക്രൈൻ സൈന്യത്തിന്റെ വധശ്രമം നടന്നു, പക്ഷേ...; വെളിപ്പെടുത്തി സൈനിക ഉദ്യോഗസ്ഥന്
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിൽവെച്ച് പുട്ടിനെ വധിക്കാനുള്ള നീക്കം നടന്നതായി 'യുക്രൈന്‍സ്‌ക പ്രവ്ദ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് വെളിപ്പെടുത്തി
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെതിരെ യുദ്ധം തുടങ്ങിയതിന് ശേഷം വധശ്രമം നടന്നെന്ന് യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിൽവെച്ച് പുട്ടിനെ വധിക്കാനുള്ള നീക്കം നടന്നതായി 'യുക്രൈന്‍സ്‌ക പ്രവ്ദ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് വെളിപ്പെടുത്തി. എന്നാൽ വധശ്രമത്തിൽ നിന്ന് പുട്ടിൻ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം, ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
പുട്ടിൻ ഗുരുതര രോഗബാധിതനാണെന്നും ബുദനോവ് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ കുറച്ച് പേര്‍ക്ക് മാത്രമേ പുട്ടിനുമായി ഇടപെടാന്‍ സാധിക്കുന്നുള്ളൂ. ബാക്കിയുള്ളവരുമായി അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുട്ടിന്റെ മോഹം. എന്നാല്‍ ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാണ് പുട്ടിനെയും കാത്തിരിക്കുന്നതെന്നും ബുദനോവ് പറഞ്ഞു.
പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നതിനിടെയാണ് ബുദനോവിന്റെ വെളിപ്പെടുത്തൽ. പുട്ടിന് പാര്‍ക്കിന്‍സണ്‍സ് രോഗവുംഅര്‍ബുദരോഗവും ബാധിച്ചിട്ടുണ്ടെന്നും ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് അദ്ദേഹം കുറച്ചുകാലത്തേക്ക് അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുട്ടിനെതിരെ സൈനിക അട്ടിമറി നടത്താൻ ആലോചനയുണ്ടായിരുന്നെന്നും ബുദനോവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളോടൊന്നും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.