റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്.

ദില്ലി: ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. എന്നാല്‍ ഈ പട്ടികയിലിലെ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഒരു ഇന്ത്യക്കാരന്‍ മരിച്ചതായും രണ്ട് പേര്‍ പരിക്കുകളോടെ ചികിത്സയിലുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആറ് പേരെ കാണാനില്ലെന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.