ഇറാനിലെ മീനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 165 കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നടക്കുന്ന യുഎസ് സൈനിക അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങൾ അമേരിക്കൻ സൈന്യത്തിലേക്ക് വിരൽ ചൂണ്ടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വാഷിംഗ്ടൺ: ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയെന്ന് വിഷയത്തിൽ അന്വേഷണം നടത്തുന്ന യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ. 165 ഓളം കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക നിഗമനങ്ങൾ യുഎസ് സേനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും മുതിർന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് സംഭവത്തിൽ സൈനിക അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സ്ഫോടനവസ്തുക്കളാണ് ഉപയോഗിച്ചതെന്നോ, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
ഇറാനിലെ മീനാബിലുള്ള പെൺകുട്ടികളുടെ പള്ളിക്കൂടമാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആദ്യദിനത്തിലെ ആക്രമണത്തിനിടെ തകർന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 7നും 12നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.


