സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. യു.എസ് എംബസി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് സൗദിയിലുള്ള അമേരിക്കൻ പൗരന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ തീപിടുത്തമുണ്ടായി. ആക്രമണം നടക്കുമ്പോൾ എംബസി കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി പരിസരത്തേക്ക് വരരുതെന്നും പൗരന്മാർക്ക് നിർദ്ദേശമുണ്ട്. സൈനിക കേന്ദ്രങ്ങളിലേക്ക് അത്യാവശ്യമില്ലെങ്കിൽ യുഎസ് പൗരന്മാർ പോകരുതെന്നുമാണ് നിർദേശം.


