സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ. ഇനി ഇറാന് നിബന്ധന വയ്ക്കാൻ കഴിയില്ലെന്ന് ഡോണൾഡ് ട്രംപ്.

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ നടക്കും. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാൻ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്‌ ബാഗർ ഗലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, പ്രതിരോധ കൗൺസിൽ സെക്രട്ടറി ഡോക്ടർ അഹ്‌മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ ഡോക്ടർ ഹെമ്മതി എന്നിവരാണ് ചർച്ചക്കായി ഇസ്ലാമാബാദിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്ലാമാബാദിലെത്തും. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകണമെന്നുമുള്ള നിലപാടിലാണ് ഇറാൻ. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, എന്നാൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ഇതിനിടയിലും ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ചർച്ചകൾ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുഎസ് യുദ്ധക്കപ്പലുകളിൽ മികച്ച ആയുധങ്ങൾ വീണ്ടും നിറയ്ക്കുകയാണെന്നും ട്രംപ് അറിയിച്ചു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ചർച്ച നടത്തി കരാറിലെത്തുകയാണ് ഇറാന് മുന്നിലുള്ള ഏക വഴിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലും പോസ്റ്റ് ചെയ്തു.