ഇൻസുലിൻ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.

വാഷിങ്ടൺ: ഇൻസുലിൻ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 760 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നിൽ ഈ നഴ്സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പെൻസിൽവാനിയയിലെ 41 കാരിയായ നഴ്‌സായ ഹെതർ പ്രസ്‌ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികൾക്ക് അമിതമായ അളവിൽ ഇൻസുലിൻ നൽകിയതിന് പ്രസ്‌ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളിൽ പ്രമേഹമില്ലാത്ത രോ​ഗികളിൽ ഉൾപ്പെടെ ഇവർ ഇൻസുലിൻ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതൽ 104 വയസ്സ് വരെയുള്ളവർ ഇവരുടെ ഇരകളായി.

ഇൻസുലിൻ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവർക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ അവർക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങൾ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയിൽ അറിയിച്ചു.

ഇവർ ഭ്രാന്തിയല്ലെന്നും ദുഷിച്ച വ്യക്തിത്വമാണെന്നും കോടതിയിൽ അഭിപ്രായമുയർന്നു. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. ചാൾസ് ക്യുള്ളൻ എന്ന നഴ്സ് ന്യൂജേഴ്‌സിയിലും പെൻസിൽവാനിയയിലുമായി 29 രോഗികളെ ഇൻസുലിൻ നൽകി കൊലപ്പെടുത്തിയിരുന്നു. ടെക്‌സാസിൽ നഴ്‌സായ വില്യം ഡേവിസ് ഹൃദയശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ നാലു രോഗികളിൽ കാലി സിറിഞ്ച് കുത്തി കൊലപ്പെടുത്തിയിരുന്നു.