ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കയുടെ കൂടുതല്‍ പടയൊരുക്കം
യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ഇനി മുതൽ ദക്ഷിണ ചൈനാ കടലിൽ പരിശീലനം നടത്തുക.
വാഷിംഗ്ടൺ ഡിസി: ദക്ഷിണ ചൈന കടലിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക. രണ്ടു വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിലേക്ക് പുറപ്പെട്ടതെന്ന് യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ഇനി മുതൽ ദക്ഷിണ ചൈനാ കടലിൽ പരിശീലനം നടത്തുക. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യുഎസ് സേനയും ദക്ഷിണ ചൈന കടലില്‍ പരിശീലനം നടത്താൻ ഒരുങ്ങുന്നത്.
ഒരോ വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പവും നാല് പടക്കപ്പല്‍ കൂടി ഇവയ്ക്കൊപ്പം ദക്ഷിണ ചൈന കടലിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങള്‍ ഉള്ള വിമാനവാഹിനികളാണ് യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നിവ.
അതേസമയം, ഇന്തോ-പസഫിക്കില്‍ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്താനുള്ള യുഎസ് നാവികസേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണിതെന്നും നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നും യുഎസ് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം. വൈകോഫ് പറഞ്ഞു.