ഇരു നേതാക്കൾക്കും നേരെ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ തന്നെ പരോക്ഷമായി ഇറാനിന് മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങൾ വഴിയാണ് വാഷിംഗ്ടൺ ഈ വിവരം ടെഹ്‌റാനെ അറിയിച്ചത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ മുതിർന്ന നേതൃത്വത്തെ ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ ശ്രമം.

വാഷിങ്ടൻ: പശ്ചിമേഷ്യയെ വീണ്ടുമൊരു വൻ യുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടായിരുന്ന ഞെട്ടിക്കുന്ന കൊലപാതക ഗൂഡാലോചനകളുടെ വിവരങ്ങൾ പുറത്ത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ ഈ ഗൂഡാലോചയെക്കുറിച്ച് കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണം രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മോശമായെന്ന് വാർത്തകളുണ്ടായിരുന്നു. ഈ ഫോൺ സംഭാഷണങ്ങൾക്കും എത്രയോ മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ വർഷം ആദ്യം നടന്ന യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിച്ച ഏപ്രിൽ 8-ലെ വെടിനിർത്തലിന് പിന്നാലെയാണ് ഈ വധശ്രമ നീക്കങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ഇരു നേതാക്കൾക്കും നേരെ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ തന്നെ പരോക്ഷമായി ഇറാനിന് മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങൾ വഴിയാണ് വാഷിംഗ്ടൺ ഈ വിവരം ടെഹ്‌റാനെ അറിയിച്ചത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ മുതിർന്ന നേതൃത്വത്തെ ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേൽ ശ്രമം. മുൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി, മുൻ വിദേശകാര്യ മന്ത്രി കമൽ ഖരാസി എന്നിവരെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയ അരാഗ്ചിയും ഘാലിബാഫും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചത്. എന്നാൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇവരെ വധിച്ചാൽ അത് സമാധാന ശ്രമങ്ങളെ പൂർണ്ണമായി തകർക്കുമെന്നും വീണ്ടുമൊരു യുദ്ധത്തിന് കാരണമാകുമെന്നും യുഎസ് ഭയപ്പെട്ടിരുന്നു.

ഇതിനിടെ, കഴിഞ്ഞ മാർച്ച് മാസത്തിൽ പാകിസ്ഥാന്റെ ഇടപെടലിനെത്തുടർന്ന് ഇസ്രായേൽ ഇവരെ ഹിറ്റ് ലിസ്റ്റിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇരുവർക്കും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ വെടിനിർത്തൽ ചർച്ചകൾ നടത്താൻ മറ്റാരും ഉണ്ടാകില്ലെന്ന് പാകിസ്ഥാൻ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇസ്രായേലിനോട് പിന്മാറാൻ യുഎസ് ആവശ്യപ്പെട്ടത്. എന്നാൽ ഏപ്രിൽ 12-ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ചർച്ചയ്ക്ക് ശേഷം ഘാലിബാഫ് ഇസ്ലാമാബാദിൽ നിന്ന് മടങ്ങുമ്പോൾ വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറി. ഇറാഖ് വഴി രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായും ഘാലിബാഫിന്റെ വിമാനം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിവരം ഇറാൻ സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നു.

തുടർന്ന് ഘാലിബാഫ് സഞ്ചരിച്ച വിമാനം വടക്കുകിഴക്കൻ ഇറാനിലെ മഷാദിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അവിടെ നിന്നും നീണ്ട 8 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്താണ് സ്പീക്കറും സംഘവും സുരക്ഷിതമായി ടെഹ്‌റാനിൽ എത്തിയത്. 2025 ജൂണിലെ യുദ്ധത്തിലും, ഈ വർഷം ആദ്യത്തിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഘാലിബാഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടക്കുമ്പോഴും തിരശീലയ്ക്ക് പിന്നിൽ എത്രത്തോളം കലുഷിതമായിരുന്നു സാഹചര്യങ്ങൾ എന്നുള്ളതാണ് ന്യൂയോർക്ക് ടൈംസിന്റെ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇറാൻ വിഷയത്തിൽ ഇസ്രായേലും അമേരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഈ ഏപ്രിൽ മാസത്തോടെ വലിയ തകർച്ചയുണ്ടായതായി പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു. ഇസ്രായേലിന്റെ കടുത്ത എതിർപ്പുകളെ പൂർണ്ണമായി അവഗണിച്ചാണ് അമേരിക്ക ഈ സമാധാന ചർച്ചകളുമായി മുന്നോട്ട് പോയത്.

യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുത്തത്. നെതന്യാഹുവിന്റെ പരസ്യമായ തള്ളിപ്പറയലുകളെപ്പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് വാഷിംഗ്ടൺ ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നത്. ഇതിനിടെ, ദക്ഷിണ ലബനനിലെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുന്നുണ്ടെന്നും, സൈനിക നീക്കങ്ങളിൽ ഇസ്രായേൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ യുഎസ് മുന്നറിയിപ്പുകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയായിരുന്നു. ഇതിന് പിന്നാലെ, സ്വകാര്യ ഫോൺ സംഭാഷണങ്ങളിൽ നെതന്യാഹുവിനെതിരെ ട്രംപ് അതീവ രൂക്ഷമായ ഭാഷ ഉപയോഗിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.