ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ നാവിക ഉപരോധം പ്രഖ്യാപിച്ചു. ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും, ഈ ഉപരോധം ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടത്തി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേന ഉടൻ നാവിക ഉപരോധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ചയിൽ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട 'ആണവ' വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെനിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ഇത് ലോകത്തെ തന്നെ ബന്ദിയാക്കുന്ന പിടിച്ചുപറി ആണെന്നും ട്രംപ് ആരോപിച്ചു. ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കപ്പലുകൾക്ക് സമുദ്രപാതയിൽ സുരക്ഷ നൽകില്ല. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് സേന നടപടി തുടങ്ങും. സമാധാനപരമായി നീങ്ങുന്ന കപ്പലുകൾക്കോ യുഎസ് സേനയ്ക്കോ നേരെ ഇറാൻ വെടിയുതിർത്താൽ കടുത്ത തിരിച്ചടി നൽകുമെന്നും ട്രംപ് ഭീഷണി മുഴക്കി. നിലവിലെ സംഘർഷങ്ങളിലൂടെ ഇറാന്റെ നാവിക-വ്യോമസേനകളും റഡാർ സംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും, ഭരണനേതൃത്വം ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് സജ്ജമാണെന്നും ഇറാനിൽ അവശേഷിക്കുന്നത് കൂടി നശിപ്പിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി ലാഭം കൊയ്യാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അമേരിക്ക. ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


