അഫ്ഗാൻ മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് പിന്തുണയുമായി അമേരിക്ക. പാകിസ്ഥാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തെ വാഷിംഗ്ടൺ നിരീക്ഷിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അക്രമം രൂക്ഷമായതിനാൽ വെള്ളിയാഴ്ച ചർച്ചയ്ക്ക് തയ്യാറാണെന്ന് കാബൂളിലെ താലിബാൻ സർക്കാർ വിശദമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലും വെള്ളിയാഴ്ച പക്തിയ, പക്തിക, ഖോസ്റ്റ്, ലാഗ്മാൻ എന്നിവിടങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തിയ സംഭവത്തിലാണ് അമേരിക്കയുടെ വിലയിരുത്തൽ. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലാണെന്നായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നേരത്തെ പ്രതികരിച്ചത്. ഇസ്ലാമബാദിന്റെ ക്ഷമ നശിച്ചതായും പാക് പ്രതിരോധ മന്ത്രി വിശദമാക്കിയിരുന്നു.
അഫ്ഗാൻ മണ്ണിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. വെള്ളിയാഴ്ച പുലർച്ചെ പാകിസ്ഥാൻ സൈന്യം കാബൂൾ, കാണ്ഡഹാർ, പക്തിക എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു ഈ ആക്രമണത്തിൽ ഏകദേശം 130 താലിബാനികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.


