ആറ്റുകാൽ പൊങ്കാല മാലിന്യനീക്കം സംബന്ധിച്ച വിവാദം തുടരുന്നു. മാലിന്യനീക്കം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ് രംഗത്തെത്തി, എന്നാൽ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പൊങ്കാലയിലെ മാലിന്യനീക്കം സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. പൊങ്കാലയ്ക്ക് ശേഷം മൂന്ന് ദിവസമെടുത്താണ് മാലിന്യ നീക്കം പൂർത്തിയാക്കിയതെന്ന കലക്ടറുടെ റിപ്പോർട്ടിനെതിരെ മേയർ വി.വി.രാജേഷ് രംഗത്തെത്തി. കലക്ടറെ സമ്മർദത്തിലാക്കിയാണ് സർക്കാർ റിപ്പോർട്ട് വാങ്ങിയതെന്നും മാലിന്യനീക്കം പൂർണമായെന്ന തരത്തിൽ പൊങ്കാല നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ആർഡിഒ ആദ്യം സമർപ്പിച്ചതാണ് ശരിയായ റിപ്പോർട്ടെന്നും മേയർ പറഞ്ഞു. കലക്‌ടറുടെ റിപ്പോർട്ട് സംബന്ധിച്ച് ഇന്ന് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി നൽകാതെ മേയർ ഇറങ്ങിപ്പോയി. അതിനിടെ, ഈഞ്ചയ്ക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തള്ളിയിരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് കലക്ടർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഈഞ്ചയ്ക്കലിലെ സ്ഥലം, ചെറുവയ്ക്കൽ, മണ്ണന്തല തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പൊങ്കാല മാലിന്യം കോർപറേഷൻ നിക്ഷേപിച്ചത്. ഇതിൽ ഈഞ്ചയ്ക്കലിലെ മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെയാണ് മാലിന്യം ഏതു തരത്തിൽ സംസ്കരിക്കും എന്നതു സംബന്ധിച്ച് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. പൊങ്കാലയ്ക്ക് പിന്നാലെ ക്ഷേത്രവളപ്പിലും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റിലുമെല്ലാം കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി ആർഡിഒയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, ആർഡിഒ കോർപ്പറേഷന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. ഇതോടെ, സ്ഥല പരിശോധന നടത്താതെയാണ് ആർഡിഒ റിപ്പോർട്ട് തയാറാക്കിയതെന്ന് ആരോപിച്ച് റിപ്പോർട്ട് തള്ളിയ മന്ത്രി പുതിയ അന്വേഷണത്തിന് കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. പൊങ്കാല നിവേദ്യം കഴിഞ്ഞ് മൂന്ന് ദിവസമെടുത്താണ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണം പൂർത്തിയാക്കിയത് എന്നായിരുന്നു മേയറുടെ വാദം തള്ളിയാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
