എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചന ട്രംപ് നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എല്ലാവരും കരാറുണ്ടാക്കാനും അതിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മറ്റു രാജ്യങ്ങളുമായി കരാറുണ്ടാകുമോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ചൈനയുമായി അമേരിക്ക കരാര്‍ ഒപ്പിട്ടുവെന്നാണ് അതിനുള്ള മറുപടിയെന്നും ട്രംപ് പറഞ്ഞു. മറ്റു വലിയ കരാറുകളും വരുന്നുണ്ടെന്നും ചിലപ്പോള്‍ ഇന്ത്യയുമായി വലിയ കരാറുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. 

മറ്റു എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും കത്ത് അയക്കും. അവര്‍ക്ക് താത്പര്യമുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകാം. അത്തരത്തിൽ വ്യാപാര കരാറുകളുണ്ടാക്കാനാണ് താതപര്യപ്പെടുന്നത്. അമേരിക്ക ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതൽ കരാറുകള്‍ ഉണ്ടാക്കാൻ ആ രാജ്യങ്ങള്‍ തയ്യാറാകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. 

ഇന്ത്യയുമായി വലിയ ഒരു കരാര്‍ വരുന്നുണ്ടെന്നും ഇപ്പോള്‍ ചൈനയുമായി കരാറുണ്ടാക്കിയെന്നും ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യങ്ങളടക്കം നടന്നുവെന്നും എല്ലാ രാജ്യങ്ങളുമായി അമേരിക്കക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ട്രംപ് പങ്കുവെച്ചില്ലെങ്കിലും ധാതുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യാപാര കരാറാണ് ചൈനയുമായി ഏര്‍പ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

നിര്‍ണായകമായ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണം അമേരിക്കയിലെ വാഹന, പ്രതിരോധ വ്യവസായങ്ങളെയടക്കം നേരത്തെ ബാധിച്ചിരുന്നു. ഇതിന് ബദലായി ചൈനയിലേക്കുള്ള യുഎസ് കയറ്റുമതിയിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും.

YouTube video player