വിയറ്റ്നാമിൽ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ വിയറ്റ്നാം (സിപിവി) 97 ശതമാനം സീറ്റുകളിലും ജയിച്ചു. ജനുവരിയിൽ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോ ലാം പുതിയ പ്രസിഡൻ്റ് ആയേക്കുമെന്നാണ് സൂചന. 

ഹനോയി: വിയറ്റ്നാമിൽ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ വിയറ്റ്നാം (സിപിവി) 97 ശതമാനം സീറ്റുകളിലും വിജയിച്ചു . 500 സീറ്റുകളിൽ 482 എണ്ണത്തിലും വിജയിച്ചത് സിപിവി ആണ്. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു. പാർലമെന്‍റിലെയും പ്രാദേശിക കൌണ്‍സിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാൻ മാർച്ച് 15നാണ് വോട്ടെടുപ്പ് നടന്നത്. 99 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പുതിയ പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഏപ്രിൽ 6-ന് തുടങ്ങും. ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി, പ്രസിഡൻ്റ് ഉൾപ്പെടെയുള്ള പുതിയ നേതാക്കളെ പാർലമെൻ്റ് അംഗങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കും.

പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെ പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന നേതാക്കളാണ് ചുമതലയേൽക്കുക. ജനുവരിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോ ലാം പ്രസിഡൻ്റ് ആയേക്കും. അതോടെ വിയറ്റ്നാമിന്റെ രാഷ്ട്രീയ ഘടന അയൽക്കാരായ ചൈനയുടേതിന് സമാനമാകും, അവിടെ ഷി ജിൻപിംഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമാണ്. ലോകത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ഏതാനും രാജ്യങ്ങളിൽ വിയറ്റ്നാമും ചൈനയും ഉൾപ്പെടുന്നു. ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ ഉൾപ്പെടെ തർക്കങ്ങളുടെയും അവിശ്വാസത്തിന്റെയും നീണ്ട ചരിത്രം ഈ രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ ഉണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഔദ്യോഗികമായി അടുത്ത ബന്ധം പുലർത്തുന്നു