അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കാൻ കഴിയുമെന്നും ഹോർമുസ് സംബന്ധിച്ച അന്ത്യശാസനം നാളെ അവസാനിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായി
വാഷിംഗ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് പുതിയ ഭീഷണി മുഴക്കിയത്. ഹോർമുസ് പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ലെന്നും നാളെ അവസാനിക്കുമെന്നും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇറാന്റെ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്നും നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയുമാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. നാളെ അന്ത്യശാസനം അവസാനിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്.

ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ
നേരത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളയുകയായിരുന്നു. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുന്നേയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്നലെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
