വൈറസ് ബാധിച്ച് കഴിഞ്ഞാൽ സസ്തനികൾക്ക് മരണമല്ലാതെ മറ്റ് വഴികളില്ല. മനുഷ്യന്റെ ശ്രദ്ധയിൽ വന്നാലും പരിചരണം മാത്രം ലഭിക്കും എന്നാലും പരിപൂർണ രക്ഷ സാധ്യമാകില്ല

ബ്രിട്ടൻ: രോഗ ബാധിതരായി കരയിലേക്ക് അവസാന ശ്വാസം വലിച്ച് തിമിംഗലങ്ങളും ഡോൾഫിനുകളിലും എത്തുന്നതിന് പിന്നിൽ വൈറസ് ബാധ. എന്നാൽ ഈ വൈറസ് പടർത്തുന്നത് തിമിംഗലങ്ങൾ തന്നെയാണെന്നാണ് പുറത്ത് വരുന്ന പഠനങ്ങൾ വിശദമാക്കുന്നത്. കൂനൻ തിമിംഗലങ്ങളുടേയും ഡോൾഫിനുകളുടേയും അസാധാരണ മരണത്തിന് കാരണക്കാരനിലേക്കുള്ള സൂചനകളുമായി പഠനം. തിമിംഗലങ്ങളുടെ നിശ്വാസവായുവിലൂടെ പടരുന്ന വൈറസുകളാണ് ആഗോളതലത്തിൽ ഡോൾഫിനുകളേയും കൂനൻ തിമിംഗലങ്ങളേയും അകാല മരണത്തിലേക്ക് എത്തിക്കുന്നത്. ചെറു ഡ്രോണുകൾ ഉപയോഗിച്ച് തിമിംഗലങ്ങളുടെ നിശ്വാസ വായു പരിശോധിച്ചതിൽ നിന്നാണ് അമ്പരപ്പിക്കുന്ന കണ്ടെത്തൽ. ബ്രിട്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫസറായ ടെറി ഡോസൺ ആണ് കണ്ടെത്തലിന് പിന്നിലുള്ളത്. 

വൈറസ് ബാധയേറ്റാൽ മുന്നിലുള്ളത് മരണം മാത്രം 

മാരക വൈറസുകളാണ് തിമിംഗലങ്ങളുടെ നിശ്വാസ വായുവിലുള്ളതെന്നാണ് ടെറി ഡോസൺ വിശദമാക്കുന്നത്. തിമിംഗലങ്ങളെ സമ്മർദ്ദത്തിലാക്കാതെ തന്നെ ഈ വൈറസുകളുടെ പാത്തോജനുകൾ പഠിക്കാനാവുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. തിമിംഗലങ്ങളുടെ നിശ്വാസ വായുവിന്റെ സാംപിളുകൾ ശേഖരിച്ച് ബയോപ്സി പരിശോധനകൾ നടത്തിയതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്ത് വന്നത്. സെറ്റേഷ്യൻ മോർബില്ലിവൈറസ് എന്ന മാരക വൈറസാണ് ഇത്തരത്തിൽ ആദ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. വളരെ വേഗത്തിൽ പടരുന്ന ഈ വൈറസ് തിമിംഗലങ്ങളേയും ഡോൾഫിനുകളും അടക്കം നിരവധി കടൽ സസ്തനികളെയാണ് ബാധിച്ചത്. ഈ വൈറസിന് നിരവധി സസ്തനികളിലൂടെ വളരെ ദൂരം സഞ്ചരിക്കാനാവുമെന്നാണ് ഗവേഷകരെ ഉദ്ധരിച്ച് ബിബിസി വിശദമാക്കുന്നത്. വിവിധ ജീവി വർഗങ്ങളിലേക്കും ഇത്തരത്തിൽ പടരാൻ ഇവയ്ക്ക് സാധിക്കും. വൈറസ് ബാധിച്ച് കഴിഞ്ഞാൽ സസ്തനികൾക്ക് മരണമല്ലാതെ മറ്റ് വഴികളില്ല. മനുഷ്യന്റെ ശ്രദ്ധയിൽ വന്നാലും പരിചരണം മാത്രം ലഭിക്കും എന്നാലും പരിപൂർണ രക്ഷ സാധ്യമാകില്ലെന്നതാണ് വൈറസിന്റെ അപകട സാധ്യത രൂക്ഷമാക്കുന്നത്. 

സമുദ്ര ജീവികൾക്ക് ആപത്കരമായ കാര്യം ആരംഭ ഘട്ടത്തിൽ കണ്ടെത്താൻ സഹായിക്കുമെന്നാണ് പഠനത്തേക്കുറിച്ച് ഗവേഷകർ വിശദമാക്കുന്നത്. വടക്ക് കിഴക്കൻ അത്ലാൻറിക് സമുദ്രത്തിലാണ് ഗവേഷണം നടന്നത്. തുടർച്ചയായ നിരീക്ഷണം പാലിക്കുന്നത് തുടരുമെന്നാണ് നോർവേയിലെ കോസ്റ്റാ നോർഡ് സർവ്വകലാശയുമായി ചേർന്നുള്ള പഠനത്തിൽ വിശദമാക്കുന്നത്. യുകെയിലെ സ്കൂൾ ഓഫ് വെറ്റിനറി സ്റ്റഡീസ്, നോർവെയിലെ നോർഡ് സർവ്വകലാശാല, കിംഗ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിലെ വെറ്റിനറി വിദഗ്ധർ ചേർന്ന് നടത്തിയ പഠനം ബിഎംസി വെറ്റിനറി റിസർച്ചിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം