കൊവിഡ് വ്യാപനം ഉടന്‍ കുറയില്ല; പോരാട്ടം എത്ര നാളത്തേക്കെന്ന് പറയാനാവില്ലെന്ന് ലോകാരോഗ്യസംഘടന
ലോകത്ത് കൊവിഡ് മരണം 38,000 കടന്നു. 789,000 ത്തോളം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജനീവ: ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യസംഘടന. പോരാട്ടം എത്രനാള്‍ തുടരും എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ക്ക് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. 789,000 ത്തോളം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ രോഗം അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 12 വരെ നീട്ടി. ഇറ്റലയില്‍ ഇതുവരെ രോഗം ബാധിച്ച് 11,591 പേരാണ് മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് സ്പെയിനിലാണ്. 913 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 7,716 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ഫെർണാണ്ടോ സിമോണിന് കൊവിഡ് സ്ഥിരീകരിച്ചു.
ജർമ്മനിയിൽ അറുപത്തിയാറായിരത്തിലേറെ രോഗികളുണ്ടെങ്കിലും മരണം 700ൽ താഴെ നിലനിർത്താനായത് നേട്ടമാണ്. ബ്രിട്ടനിൽ മരണം 1400 കടന്നു. കൊവിഡ് രോഗവ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷണം നടത്തണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.