ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കുള്ള യാത്രക്ക് മുമ്പ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുനക് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.
ലണ്ടൻ: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കിൽ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. സെപ്റ്റംബർ 9നും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്ന കരാർ മാത്രമേ അംഗീകരിക്കൂവെന്ന് സുനക് വ്യക്തമാക്കി.
ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കുള്ള യാത്രക്ക് മുമ്പ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുനക് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റവും വലിയ കയറ്റുമതി രാജ്യമാകാനുള്ള ശ്രമത്തിനിടയിൽ ബ്രിട്ടനുമായുള്ള വ്യാപാരക്കരാർ നിർണായകമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുവന്നതിനു പിന്നാലെ വിപുലമായ വ്യാപാര സാധ്യതകൾ തേടുന്ന യുകെയ്ക്കും ഇന്ത്യയുമായുള്ള കരാർ നിർണായകമാണ്. ഈ വര്‍ഷം അവസാനത്തോടെ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ മാസം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
അതേസമയം ജി20 ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരണം. ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നൈജീരിയൻ പ്രസിഡൻറ് ഉച്ചകോടിക്കായി ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
Read More : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ, ഇടിമിന്നൽ, കാറ്റ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ അറിയാം
