വടക്കൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയെന്ന് കരുതുന്ന 20-കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ്, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ജനങ്ങളുടെ സഹായം തേടി

വടക്കൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ എന്ന് കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടർന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണൻ ടയർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 20 വയസ് പിന്നിട്ട യുവതി അതിക്രമത്തിന് ഇരയായത്. വെളുത്ത വർഗക്കാരനായ, 30 വയസോളം പ്രായമുള്ള, മുടി പറ്റെ വെട്ടിയ, ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാളാണ് പ്രതി. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളിൽ സ്ഥാപിച്ച ഡാഷ്കാം ദൃശ്യങ്ങളിൽ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.

അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പങ്കുവെച്ചിട്ടില്ല. എങ്കിലും ഇത് സിക്ക് വനിതയാണ് എന്നാണ് പുറത്തുവരുന്ന വിവരം. അതിജീവിതയ്ക്ക് പ്രതിയെ മുൻപരിചയമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 999 ലേക്ക് വിളിച്ച് വിവരം കൈമാറണം.