ഗൾഫ് മേഖലയിൽ ഏത് പ്രതിസന്ധിയുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആവശ്യമെങ്കിൽ ലോണെടുത്തിട്ടായാലും ശമ്പളം നൽകുമെന്നും കൊറോണ കാലത്തും ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫുജൈറയിൽ പറഞ്ഞു.

ഫുജൈറ: കയ്യിൽ കാശില്ലെങ്കിൽ ലോണെടുത്തിട്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം നൽകുമെന്നും ശമ്പളം കുറയ്ക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗൾഫ് മേഖലയിൽ ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് പ്രഖ്യാപനം. കൊറോണ കാലത്ത് ലോണെടുത്ത് ശമ്പളം നൽകിയിട്ടുണ്ടെന്നും ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്നും ഫുജൈറയിൽ യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

YouTube video player

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് യൂസഫലി നേരത്തെ പറഞ്ഞിരുന്നു. താൻ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സമില്ലാത്ത ഭക്ഷ്യ വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക - ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.