സെലൻസ്കിയും എർദ്ദോഗനും നിശബ്ദമായി ഇരിക്കുമ്പോൾ പ്രകടമായ ശരീര ഭാഷയാണ് സമാധാന ചർച്ചകളിൽ പ്രതീക്ഷകളില്ലെന്ന സൂചന നൽകുന്നതായി വിദഗ്ധർ നിരീക്ഷിക്കുന്നത്.

ഇസ്താബൂൾ: തുർക്കിയിൽ വച്ച് നടക്കുന്ന റഷ്യ- യുക്രൈൻ സമാധാന ചർച്ചകൾക്ക് ഏറെ പ്രതീക്ഷകളില്ലെന്ന സൂചനകളുമായി വ്ലാദിമിർ സെലൻസ്കിയും തുർക്കി പ്രസിഡന്റ് തയ്യീബ് എർദ്ദോഗനും തമ്മിലുള്ള കൂടിക്കാഴ്ച ചിത്രങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അഭാവത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തുർക്കി, യുക്രൈൻ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അങ്ങേയറ്റം അസ്വസ്ഥമായ ശരീര ഭാഷയിലായിരുന്നു. സെലൻസ്കിയും എർദ്ദോഗനും നിശബ്ദമായി ഇരിക്കുമ്പോൾ പ്രകടമായ ശരീര ഭാഷയാണ് സമാധാന ചർച്ചകളിൽ പ്രതീക്ഷകളില്ലെന്ന സൂചന നൽകുന്നതായി വിദഗ്ധർ നിരീക്ഷിക്കുന്നത്. ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ ഹസ്തദാനം നൽകിയ സമയത്തെ മുഖഭാവവും യുദ്ധം അവസാനിക്കില്ലെന്ന സൂചനകളായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. 

മാധ്യമങ്ങൾക്ക് മുൻപിൽ ചിത്രങ്ങൾക്കായി നിശബ്ദമായി ഇരുന്ന സമയത്ത് അസ്വസ്ഥമായ ശരീര ഭാഷയായിരുന്നു ഇരുനേതാക്കളും പ്രകടിപ്പിച്ചത്. സെലൻസ്കി മറ്റ് രാജ്യത്തിന്റെ നേതാക്കളുമായി കാണുമ്പോൾ ഉള്ളതിനേക്കാൾ തികച്ചും വ്യത്യസ്തമായി തുർക്കി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച. സെലൻസ്കിയുടെ മുഖത്ത് നോക്കുക പോലും ചെയ്യാതെയായിരുന്നു എർദോഗൻ ഹസ്തദാനം നൽകിയത്. ഇസ്താബൂളിലെ സമാധാന ചര്‍ച്ചയ്ക്ക് പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ ബുധനാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു. 2022ൽ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾക്ക് നേതൃത്വം വഹിച്ച കടുത്ത പുടിൻ അനുകൂലിയാണ് വ്ലാദിമിർ മെഡിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമാധാന ചർച്ചകൾക്കായി ഇസ്താബൂളിലേക്ക് അയച്ചിട്ടുള്ളത്. 

Scroll to load tweet…

റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമാധാനചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഡൊണാൾഡ് ട്രംപും വിശദമാക്കിയിരുന്നു. തീവ്ര കൺസർവേറ്റീവ് വിഭാഗത്തിൽ നിന്നുള്ള റഷ്യൻ സാംസ്കാരിക മന്ത്രിയായ വ്ലാദിമിർ മെഡിൻസ്കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഫോമിൻ, ഉപ വിദേശകാര്യ മന്ത്രി മിഖായൽ ഗാലുസി, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് മേധാവിയായ ഇഗോർ കൊസ്ത്യുകോവ് എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കിയിട്ടുള്ളത്. 

2022ലെ ഇസ്താംബൂൾ ചർച്ചകളുടെ മാതൃകയിൽ വീണ്ടും ചർച്ചകൾ നടക്കുമെന്നതിന്റെ സൂചനയാണ് ഫലപ്രാപ്തിയില്ലാത്ത ചർച്ച നയിച്ച വ്ലാദിമിർ മെഡിൻസ്കിയെ തന്നെ ചർച്ചയ്ക്ക് ചുമതലപ്പെടുത്തുന്നതിലൂടെ റഷ്യ വ്യക്തമാക്കുന്നത്. യു‌ക്രൈന്റെ സൈനികശേഷി പരിമിതപ്പെടുത്തുന്നതും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രൈനെ പുനർനിർമ്മിക്കാൻ തടയുന്നതുമടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു 2022ൽ ഇസ്താബുൾ ചർച്ചയിൽ മുന്നോട്ട് വന്നത്. ഇത് അംഗീകരിക്കാൻ യുക്രൈൻ തയ്യാറായിരുന്നില്ല. നേരത്തെ സൌദി അറേബ്യ, അമേരിക്കയുമായി നടന്ന സമാധാന ചർച്ചകളുടെ ഉന്നത തല യോഗങ്ങളിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന നയതന്ത്രജ്ഞരെ ഇസ്താബൂളിലെ ചർച്ചയ്ക്കായി റഷ്യ അയയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം