സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധിയെഴുതാൻ ജയിലിൽ നിർമ്മിച്ച പേനകൾ
നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികൾ നിർമ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്.
കാസര്‍കോട്: മത്സരാർത്ഥികളോ സംഘാടകരോ കാണികളോ ആയല്ല. പ്രത്യക്ഷമായല്ലെങ്കിലും അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയില്‍ അന്തേവാസികളും ഭാഗമാണ്. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധിയെഴുതാൻ ജയിലിൽ നിർമ്മിച്ച പേനകളാണ് തയ്യാറാക്കിയത്. നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികൾ നിർമ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്. പതിമൂന്നായിരത്തിൽ അധികം വരുന്ന മത്സരാർത്ഥികളുടെ വിധിയഴുതുക ഇവർ നിർമ്മിക്കുന്ന പേനകളാണ്.
പ്ലാസ്റ്റിക് കവറുകള്‍ക്കും കലോത്സവവേദിയില്‍ സ്ഥാനമില്ല. മേളയിൽ ഹരിതചട്ടം നിർബന്ധമാക്കിയിരിക്കുകയാണ്. കലോത്സവ വേദിയിലേക്ക് ആരും പ്ലാസ്റ്റിക് കവറുമായി വരേണ്ടതില്ല. പ്ലാസ്റ്റിക് കവറുകളുമായെത്തുന്നവർക്ക് പകരം തുണി സഞ്ചിയാണ് നൽകുക. പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി ആളുകൾക്ക് നൽകാൻ പതിനായിരത്തിലധികം തുണിസഞ്ചികളാണ് ഒരുക്കുന്നത്.