വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; നടപടി ഇന്നറിയാം
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സൂക്ഷ്മ പരിശോധന ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ്.
മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുന്നത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
സൂക്ഷ്മ പരിശോധന ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്.
ജില്ലാ കളക്ടർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണോ എന്ന് തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കാൻ പല വിഭാഗങ്ങളിലായ പത്തിലേറെ ഉദ്യോഗസ്ഥരെ ആണ് വട്ടിയൂർക്കാവിൽ നിയമിച്ചിരുന്നത്.