അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ മത്സരിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
ഉപതെരഞ്ഞെടുപ്പിൽ യുവജനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് ഗീത അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അരൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മത്സരത്തിന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്. അരൂരിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ യുവജനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് ഗീത അശോകൻ വ്യക്തമാക്കി.
യോഗ്യതയുള്ള ധാരാളം പേർ ഉണ്ടായിട്ടും ഷാനിമോൾക്ക് വീണ്ടും അവസരം നൽകിയത് ശരിയായില്ല. എല്ലാവരുടെയും പിന്തുണയോടുകൂടിയല്ല, ചില നേതാക്കളുടെ പിന്തുണയോടുകൂടിയാണ് ഷാനിമോൾ മത്സരരംഗത്തെത്തിയത്. വിജയ സാധ്യത നോക്കിയിട്ടല്ല, അരൂരിൽ ഷാനിമോൾ ഉസ്മാനെ സ്ഥാനാർത്ഥിയാക്കിയത്. അങ്ങനെയാകാൻ സാധ്യത കുറവാണ്. കാരണം നിരവധി തവണ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാളാണ് ഷാനിമോളെന്നും ഗീത അശോകൻ പറഞ്ഞു.
അതേസമയം, അരൂരില്‍ പ്രചാരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ സജീവമാണ്. തുറവൂരിൽ ഇന്ന് നടന്ന കൺവൻഷനോടെ ഷാനിമോൾ ഉസ്മാന്റെ പ്രചാരണം ഊർജിതമാകുകയാണ്. സ്വീകരണ പര്യടനങ്ങൾ ഈ മാസം ഏഴിന് തുടങ്ങും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കവലകളിലും തൊഴിൽശാലകളിലും മറ്റും ഷാനിമോൾ വോട്ട് തേടിയെത്തിയിരുന്നു.