ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായി പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല: ശങ്കർ റേ
- വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരം ശങ്കര്‍ റേ.
- ബിജെപിയിൽ നിന്ന് വോട്ടുകൾ വന്നില്ല.
- രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കാസര്‍കോട്: വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്ന് മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ. ബിജെപിയിൽ നിന്ന് വോട്ടുകൾ വന്നില്ല. പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ വോട്ട് കിട്ടിയില്ല. അടിയൊഴുക്ക് ഉണ്ടായില്ല. ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായി കിട്ടുമെന്ന പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. എല്‍ഡിഎഫ് വോട്ട് മറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴ്വഴക്കങ്ങള്‍ തിരുത്തി മഞ്ചേശ്വരത്ത് വിശ്വാസികളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചാണ് ശങ്കര്‍ റേ പ്രചാരണം തുടങ്ങിയത്. വിശ്വാസികളുടെ അട്ടിപ്പേറവകാശം ആരുടെയും കുത്തകയല്ലെന്നും ഇടതു സ്ഥാനാര്‍ത്ഥി വിശ്വാസിയായതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ചോദിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ശങ്കര്‍ റേക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ വോട്ടുകള്‍ നേടാന്‍ ശങ്കര്‍ റേക്ക് സാധിച്ചില്ല.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്‍ 7923 വോട്ടിന് വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ശങ്കര്‍ റേക്ക് 38233 വോട്ടുകള്‍ മാത്രമാണ് നേടാനായത്.