89 വോട്ടാണ് കഴിഞ്ഞ തവണ മഞ്ചേശ്വരത്തിന്റെ വിധി നിർണയിച്ചത്. ലീഗുയർത്തിയ ആ കൊച്ചു കടമ്പ മറികടന്നാൽ മതിയോ ഇത്തവണ ബിജെപിക്ക്? മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽഡിഎഫ് തിരിച്ചുവരുമോ ശങ്കർ റൈയിലൂടെ?

മഞ്ചേശ്വരത്ത് വിശ്വാസവും രാഷ്ട്രീയവും മാറ്റുരയ്ക്കുമ്പോൾ, സ്ഥാനാർത്ഥികളും അതേ ഉരകല്ലിൽത്തന്നെയാണ് പ്രചാരണവും പൊടിപൊടിയ്ക്കുന്നത്. പുറത്ത് നിന്നൊരാളെ കെട്ടിയിറക്കാതെ തദ്ദേശീയനായ, പരിചിതനായ ശങ്കർ റൈയെ ആദ്യമേ ഇറക്കി കളം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി ഇടത് പക്ഷം. ആദ്യം സ്ഥാനാർത്ഥി നിർണയത്തിൽ ചില പൊട്ടിത്തെറികളുണ്ടായെങ്കിലും, പാണക്കാട് തങ്ങളുടെ വീട്ടിന് മുന്നിൽ പോലും പ്രതിഷേധമുണ്ടായെങ്കിലും കാസർകോട്ടെ പ്രാദേശിക നേതൃത്വത്തിലെ കരുത്തനായ എം സി ഖമറുദ്ദീന് തന്നെ ഒടുവിൽ നറുക്ക് വീണു. സുരേന്ദ്രൻ തന്നെ വരണമെന്ന് ആവശ്യം ശക്തമായപ്പോഴും, ഒടുവിൽ കേന്ദ്രനേതൃത്വം ഇടപെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ടാർ തന്നെ ഇറങ്ങട്ടെ എന്ന് വിധിച്ചത് ചില പ്രാദേശിക അണികൾക്കിടയിൽ നിരാശയും പ്രതിഷേധവുമുയർത്തിയ കാഴ്ച കണ്ടു, മഞ്ചേശ്വരത്ത്. ഇതിനെല്ലാമുപരി ഒരു പ്രത്യേകത കൂടിയുണ്ട്. മൂന്ന് സ്ഥാനാർത്ഥികളിൽ രണ്ട് പേരും നല്ല കലാകാരൻമാരാണ്. ഒരാളാകട്ടെ ഉത്തരകേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിസ്ഥാനം വഹിക്കുന്നയാളും.