പാലം ചിത്രത്തില്‍ മാത്രം; വികസനമില്ലാതെ ആവണിപ്പാറ
വാഗ്ദാനത്തില്‍ ഒതുങ്ങി പാലം നിര്‍മ്മാണം. വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ വരുമ്പോള്‍ എണ്ണിയെണ്ണി ചോദിക്കാൻ ഏറെയുണ്ട് കോളനിയിലുള്ളവർക്ക്.
കോന്നി: വികസനം മുഖ്യ ചർച്ചാവിഷയമാകുന്ന ഒരു ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ വാഗ്ദാന ലംഘനത്തിന്‍റെ കഥയാണ് കോന്നിയിലെ ആവണിപ്പാറ ഗിരിജൻ കോളനിയിലെ ജനങ്ങൾക്ക് പറയാനുള്ളത്. വോട്ട് ചോദിച്ച് രാഷ്ട്രീയക്കാർ വരുമ്പോള്‍ എണ്ണിയെണ്ണി ചോദിക്കാൻ ഏറെയുണ്ട് കോളനിയിലുള്ളവർക്ക്. അടൂർ പ്രകാശ് എംഎൽഎ ആയിരിക്കെ നടത്തിയ പദ്ധതികള്‍ സഫലം എന്ന പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം.
ഈ പുസ്തകത്തില്‍ ആവണിപാറ ഗിരിജൻ കോളനിക്ക് പണിതു നൽകിയ പാലത്തിന്‍റെ പടം കാണാം. രണ്ടുകോടിയെന്നാണ് ചിലവ് കാണിച്ചിരിക്കുന്നത്. എന്നാൽ ആവണിപാറയില്‍ ഇങ്ങനെയൊരു പാലമില്ല. അച്ഛൻ കോവിലാറിനക്കരെയുള്ള കോളനിയിൽ 33 കുടുംബങ്ങളാണ് താമസിക്കുന്നത്. പാലം ഇല്ലാത്തതിനാല്‍ കോളനി നിവാസികളുടെ ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. എന്നാല്‍ ഗവണ്‍മെന്‍റ് ഇടംകോലിട്ടതിനാലാണ് പാലം പണിയാന്‍ സാധിക്കാത്തതെന്നാണ് അടൂര്‍ പ്രകാശിന്‍റെ വിശദീകരണം.