സിപിഎമ്മിന് പ്രശാന്ത് സമ്മാനിച്ച അഭിമാനം ചില്ലറയല്ല; പാര്‍ട്ടി ആസ്ഥാനമടങ്ങുന്ന മണ്ഡലത്തിലെ ' ആ നാണക്കേട്' ഇനിയില്ല
പാര്‍ട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എ കെ ജി സെന്‍റര്‍ അടങ്ങുന്ന മണ്ഡലത്തില്‍ ബിജെപിക്കും പിന്നിലായി തുടര്‍ച്ചയായി മൂന്നാം സ്ഥാനത്താകുന്നത് പ്രവര്‍ത്തകരെ സംബന്ധിച്ചടുത്തോളവും അസഹനീയമായിരുന്നു
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഎം ഏറ്റവും അഭിമാനപോരാട്ടമായി കണ്ടത് വട്ടിയൂര്‍ക്കാവ് ആയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ അത് അടിവരയിട്ടുറപ്പിക്കുന്നതാണ്. വട്ടിയൂര്‍ക്കാവില്‍ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനം, എന്ന ക്ഷീണവും നാണക്കേടും സിപിഎമ്മിനെ സംബന്ധിച്ചടുത്തോളം വലുതായിരുന്നു. പാര്‍ട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എ കെ ജി സെന്‍റര്‍ അടങ്ങുന്ന മണ്ഡലത്തില്‍ ബിജെപിക്കും പിന്നിലായി തുടര്‍ച്ചയായി മൂന്നാം സ്ഥാനത്താകുന്നത് പ്രവര്‍ത്തകരെ സംബന്ധിച്ചടുത്തോളവും അസഹനീയമായിരുന്നു.
അതുകൊണ്ടുതന്നെ ഇക്കുറി വട്ടിയൂര്‍ക്കാവില്‍ ജയിച്ചേ തീരു എന്നുറപ്പിച്ച് അരയും തലയും മുറുക്കി പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും കളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു തന്ത്രങ്ങളുടെയും പ്രചരണങ്ങളുടെയും ചുക്കാന്‍ പിടിച്ചത്. ആവേശത്തിന് ആക്കം കൂട്ടാന്‍ വി എസ് അച്യുതാനന്ദനെയും കളത്തിലെത്തിച്ചു. പ്രളയകാലത്ത് തലസ്ഥാനത്തിന്‍റെ സ്നേഹവും കരുതലും സംസ്ഥാനത്തെമ്പാടുമെത്തിക്കാന്‍ മുന്നില്‍ നിന്ന 'മേയര്‍ ബ്രോ'യെ കളത്തിലിറക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം പ്രശാന്തിനെ ശരിവച്ചപ്പോള്‍, എന്‍ എസ് എസിന്‍റെ 'ശരിദൂര'മെന്ന ആഹ്വാനം കൂടിയാണ് കാറ്റില്‍ പറന്നത്. ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള ജയവുമായി പ്രശാന്ത് നടന്നുകയറിയപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തെ ചെങ്കൊടിയുള്ള തിളക്കവും വര്‍ധിക്കുകയാണ്. ഏറെക്കാലമായി സഹിക്കുന്ന മൂന്നാം സ്ഥാനമെന്ന നാണക്കേട് കൂടിയാണ് പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ കഴുകികളഞ്ഞത്.
സാമുദായിക-ജാതി രാഷ്ട്രീയം ഏറെ ചർച്ചയായ വട്ടിയൂർക്കാവിൽ എല്ലാ സമവാക്യങ്ങളും കാറ്റിൽപ്പറത്തിയാണ് എൽഡിഎഫിന്‍റെ ജയം. എൻ എസ് എസിന് ആധിപത്യമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മേഖലകളിലെല്ലാം കണ്ടത് മേയർ ബ്രോ തരംഗം തന്നെയായിരുന്നു. ശരിദൂര പരസ്യനിലപാട് എൻഎസ്എസ് കൈകൊണ്ടപ്പോള്‍ സമുദായ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് വട്ടിയൂര്‍ക്കാവിലെ ജനത കരുതിവച്ചിരുന്നത്.
നായർ സ്വാധീന മേഖലയായ ശാസ്തമംഗലം, പിടിപി, വലിയവിള, വട്ടിയൂർക്കാവ്, നെട്ടയം, വാഴോട്ടുകോണം,കൊടുങ്ങാന്നൂർ, മുട്ടട, കേശവദാസപുരം വാർഡുകളിലെല്ലാം വി കെ പ്രശാന്ത് ഒന്നാമതെത്തി. എൻഎസ്എസ് ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന ശാസ്തമംഗലത്ത് യുഡിഎഫിന് മൂന്നാംസ്ഥാനം മാത്രം. മത സാമുദായിക ഘടകങ്ങൾക്കപ്പുറം മണ്ഡലത്തിലുടനീളം പ്രതിഫലിച്ചത് മേയർ ബ്രോ തരംഗമെന്ന് വ്യക്തമാക്കുന്നതാണ് ഫലം.
സാധാരണ നിലയിൽ യുഡിഎഫ് ലീഡ് നേടുന്ന ക്രൈസ്തവ വോട്ടർമാർ നിർണ്ണായകമായ കിണവൂർ, കുന്നുകുഴി, കണ്ണമ്മൂല, പാതിരിപ്പള്ളി വാർഡുകളിലും എൽഡിഎഫിന് മേൽക്കൈ നേടാനായി. യുഡിഎഫ് ശക്തികേന്ദ്രമായ കിണവൂർ മറിഞ്ഞപ്പോൾ തന്നെ ന്യൂനപക്ഷ മേഖലകളിലെയും ട്രെൻഡ് വ്യക്തമായി. എൻ എസ് എസ് പരസ്യ നിലപാടിന് ബദലായി ഒബിസി മുസ്ലീം-എസ്‍സി വോട്ടുകൾ കേന്ദ്രീകരിക്കുമെന്ന എൽഡിഎഫ് നിഗമനവും തെറ്റിയില്ല.
മുൻ എംഎൽഎ കെ മുരളീധരൻ വോട്ടു ചെയ്ത ജവഹർ നഗർ സ്കൂളിലെ ബൂത്തിലും ഇടതുമുന്നണി 45 വോട്ടിന്‍റെ ലീഡ് നേടി. ബിജെപി വിജയിച്ച ഒൻപത് ഒൻപത് കോർപ്പറേഷൻ വാർഡുകളിലും എൽഡിഎഫ് മുന്നിലെത്തി. വി കെ പ്രശാന്തിലൂടെയുള്ള എൽഡിഎഫിന്‍റെ ഉദയം എകെജി സെന്‍റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് ആശ്വാസമാകും.