Asianet News MalayalamAsianet News Malayalam

ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി; പിന്നാലെ കച്ചവടക്കാരന്‍ തൂങ്ങിമരിച്ചു

കഴിഞ്ഞ 26ന് പുലർച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സതീശൻ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷം സതീശൻ വീടിന് പുറത്തുപോയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

Lottery dealer found hanging in Kannur
Author
Kannur, First Published Mar 5, 2020, 9:09 AM IST

കണ്ണൂര്‍‌: ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പൊലീസിൽ പരാതി നൽകിയ കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലർവാടിയിൽ സതീശന‌െയാണ് കഴിഞ്ഞ ദിവസം പുർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാനത്തുംചിറയിലെ മരമില്ലിനു സമീപമാണ്  സതീശന്റെ മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ 26ന് പുലർച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സതീശൻ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷം സതീശൻ വീടിന് പുറത്തുപോയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

Read Also: മുഖത്ത് സ്പ്രേ അടിച്ച് ബോധം കെടുത്തി; ലോട്ടറിക്കാരനിൽ നിന്ന് പണവും ടിക്കറ്റുകളും അടിച്ചുമാറ്റി സംഘം, കേസ്

എലിപ്പറ്റച്ചിറയിൽ എസ്ബിഐ ബാങ്കിന് സമീപത്തുവച്ചായിരുന്നു സതീശന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ച് ബോധം കെടുത്തിയ ശേഷം സംഘം മോഷണം നടത്തിയത്. ബാങ്ക് പാസ് ബുക്കും വാഹനത്തിന്റെ രേഖകളും മറ്റും ഉൾപ്പെടെയുള്ള ബാഗ് സതീശന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു. ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.

അഞ്ച് വർഷത്തിന് മുമ്പ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു ശരീരം തളർന്നതിനു ശേഷമാണു സതീശൻ ലോട്ടറി വിൽപനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിൾ ലഭിച്ചതോടെ എല്ലാ ദിവസവം പുലർച്ചെ നാല് മണിയോടെ സതീശൻ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കൾ.

Follow Us:
Download App:
  • android
  • ios