സസ്പെൻസ് നിലനിർത്തി തിരുവോണം ബമ്പർ; കോടിപതിയെ കാത്ത് കേരളക്കര
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്.
കൊച്ചി: കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ഭാഗ്യനമ്പർ പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായിട്ടില്ല. വിജയിയെ തേടിയുള്ള കാത്തിരിപ്പിലാണ് കേരളക്കരയും.
മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ ടിക്കറ്റിന് ആറാം സമ്മാനവും ഒരു സമാശ്വാസ സമ്മാനവും ലഭിച്ചിരുന്നു. വിമുക്ത ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. ഇവരെല്ലാം വന്ന് പണം വാങ്ങിയെങ്കിലും പന്ത്രണ്ട് കോടിയുടെ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മീഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7 കോടിയോളം രൂപയാകും സമ്മാനാർഹനു ലഭിക്കുന്നത്.
Read Also: 'അടിച്ചു മോളേ..' ആ തിരുവോണം ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. നിലവിൽ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona