'ഇസ്രയേൽ നടത്തുന്നത് വംശ ഹത്യ, പലസ്തീൻ ഐക്യദാർഢ്യം ആര് നടത്തിയാലും അവർക്കൊപ്പം സിപിഎമ്മുണ്ട്': എംവി ഗോവിന്ദൻ
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് അഴകൊഴമ്പന്‍ നിലപാടാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയാലും മുസ്ലീം ലീഗ് നടത്തിയാലും ആരു നടത്തിയാലും ഒപ്പമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമായി. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ല.
കോണ്‍ഗ്രസിന്‍റേത് അഴകൊഴമ്പന്‍ നിലപാടാണ്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണ് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല.യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാല്‍, എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് കൊണ്ടാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ എടുക്കുന്നത്. സാമ്രാജ്യത്വ ശക്തികലുടെ പിന്തുണ ഉണ്ടെന്ന ഒറ്റ കരുത്തിൽ ആണ് അവർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ആശുപത്രികളും അഭയ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുകയാണ് അവര്‍. ഒരു ജനതയെ ഇല്ലായ്മ ചെയ്യും എന്ന് പരസ്യമായി പ്രഖ്യാപിച്ച നടപ്പാക്കുകയാണ്. സിപി എമ്മിന് ഒറ്റ നിലപാടെയുള്ളു. അത് പലസ്തീന് ഒപ്പം നിൽക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കുകയെന്നതാണ്. ഇന്ത്യയിൽ ഗുജറാത്തിലാണ് വംശ ഹത്യക്ക് നേതൃത്വം കൊടുത്തത്. ഇപ്പോഴും മണിപ്പൂരിൽ വംശഹത്യ നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.