'കേരള കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം, എപ്പോൾ വേണമെങ്കിലും തിരികെ വരാം'; കൊടിക്കുന്നിൽ സുരേഷ്
കേരള കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോൺഗ്രസ് മുന്നണി വിട്ടത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
!['Kerala Congress integral part of UDF, can come back anytime'; Kodikunnil Suresh fvv 'Kerala Congress integral part of UDF, can come back anytime'; Kodikunnil Suresh fvv](https://static-ai.asianetnews.com/images/01gt377d11pv66sw5qv8vra7s8/def-kodikunnil-congress-250223-ds_363x203xt.jpg)
ദില്ലി: കേരള കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും യുഡിഎഫിലേക്ക് തിരികെ വരാമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കേരള കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോൺഗ്രസ് മുന്നണി വിട്ടത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും എപ്പോൾ വേണമെങ്കിലും യുഡിഎഫിലേക്ക് തിരിച്ചുവരാമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് എംപിയെ ജനമധ്യത്തിൽ അപമാനിച്ചതിന് ജോസ് കെ മാണി പ്രതികരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് നേരിടുന്ന പീഡനത്തിന് ഒടുവിലത്തെ ഉദാഹരണമാണ് സംഭവം. എംപിയെ പരസ്യമായി ആക്ഷേപിക്കുകയും ശാസിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രി എന്ന പദവിക്ക് നിരക്കാത്തതാണെന്ന് കേരള കോൺഗ്രസ് ചിന്തിക്കണം. മുഖ്യമന്ത്രി ആകാശത്തു നിന്ന് പൊട്ടി വീണതാണോ. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം ഒരു അനുഭവം ചാഴിക്കാടന് ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മാണിസാറിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്- എം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചിരുന്നു. മാണി സാറിനെ പാലായില്‍പോലും നിഷ്ഠൂരമായി വേട്ടയാടിയ സിപിഎം അതിന്‍റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രി അടിയന്തരമായി മാപ്പു പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ വില നല്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തറിച്ചത്. ചാഴികാടന് നവകേരള സദസ് എന്താണെന്നു മനസിലാക്കാന്‍ പോലുമുള്ള കഴിവില്ലെന്നാണ് സംസ്‌കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പുലയാട്ട്. നേരത്തെ കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളോടും സമാനരീതിയില്‍ മുഖ്യമന്ത്രി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടുണ്ടെന്നും സുധാകരൻ വിമർശിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8