കോൺഗ്രസിന്‍റേത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഇക്കാര്യം മുസ്ലീം ലീഗുകാര്‍ മനസിലാക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്‍റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്‍റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്‍റെ പടം വെച്ച് ഫോട്ടോ ഇറക്കിയതും സതീശനാണ്.
കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കി. അതിന് പിന്നിലും വിഡി സതീശൻ ആണ്. രാജീവ് ചന്ദ്രശേഖരൻ ഒപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായം ഇട്ട് നടക്കുകയാണ് സതീശൻ. സതീശൻ തെളിവ് ഉണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നത്. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയർ ഹോൾഡർ ആണ്. അത് സത്യമാണ്. രാജീവ് ചന്ദ്രശേഖരിന്‍റെ വക്കാലത്ത് എടുക്കേണ്ട കാര്യം എനിക്കില്ല. രാജീവ് ചന്ദ്രശേഖറെ ഇതുവരെ കണ്ടിട്ടില്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ല. വാങ്ങാൻ ആള് വന്നാൽ ഷെയർ ഒഴിവാക്കും.
അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ എന്നെ കളങ്കപ്പെടുത്താൻ ഞാൻ അനുവദിക്കില്ല. അതിന്‍റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. പുനർജനിയുടെ പേരിൽ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവന. നിലമ്പുർ എംഎല്‍എ നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചു. സതീശൻ സഭയിൽ മിണ്ടിയില്ല. പുറത്താണ് പറഞ്ഞത്. സതീശൻ ബിജെപിയുംആര്‍എസ്എസുമായി സഖ്യം ഉണ്ടാക്കി. ഡൽഹിയിൽ വെച്ചാണ് ചർച്ച നടത്തിയത്. 150 കോടി രൂപ മത്സ്യപെട്ടിയിൽ കൊണ്ടുവന്നത് ഇഡി അന്വേഷിക്കുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
സംസ്ഥാനത്ത് ഇടത് തരംഗമെന്ന് ഇപി
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇടത് തരംഗമുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ബിജെപി- ആർഎസ്എസ് സർക്കാരിനെ പുറത്താക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും അതൊക്കെ ചെയ്യും. പൗരത്വ നിയമത്തിന്‍റെ ലക്ഷ്യം മതധ്രുവീകരണം. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോൺസെൻട്രേഷൻ ക്യാമ്പ് തുടങ്ങാൻ ആണ് കേന്ദ്ര നിർദേശം. പറ്റില്ലെന്ന് നിലപാട് എടുത്ത സംസ്ഥാനമാണ് കേരളം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിലപാട് എടുത്തിട്ടില്ല.
ലീഗിനെ ചൂണ്ടി ഇപി
15 സീറ്റുള്ള ലീഗിന് ലോക്സഭയിൽ നൽകിയത് രണ്ട് സീറ്റാണെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചു. 21 സീറ്റുള്ള കോൺഗ്രസ് മത്സരിക്കുന്നത് 16 സീറ്റില്‍. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടിന്‍റെ ഭാഗമാണ് ഇത്. ഇത് ലീഗുകാർ മനസിലാക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.

