നമ്പി നാരായണന് 1.3 കോടി നഷ്ടപരിഹാരം; ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാനാണ് തീരുമാനം
തിരുവനന്തപുരം: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ശുപാർശ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാനാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നൽകിയ ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയ്യാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കും. കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതോടൊപ്പം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച അംഗപരിമിതരായ സ്ഥിരം ജീവനക്കാര്‍ക്ക് ഇപിഎഫ് പെന്‍ഷന് അര്‍ഹത ലഭിക്കുന്നതിന് പെന്‍ഷന്‍ പ്രായപരിധി 60 വയസ്സായി ഉയര്‍ത്താനും യോഗം തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍
2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജി.എസ്.ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.