മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി, 3 വർഷത്തിനിടെ 1.72 കോടി നൽകി; വിവാദം ആയുധമാക്കാൻ പ്രതിപക്ഷം
വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റമുൾപ്പെടെ ചർച്ചയായിരുന്നു. മന്ത്രി ജിആർ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാഗ്ദ്വാദങ്ങളുണ്ടായി. സപ്ലെെകോയിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചായിരുന്നു ചർച്ച. അതേസമയം, പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കിയേക്കും. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. 24 വരെ സഭ ചേരാനായിരുന്നു മുൻ തീർരുമാനം. ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച് ചർച്ച ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് എന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തുകയായിരുന്നു.
വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കമ്പനി
കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കമ്പനി നൽകി. എന്നാൽ ഈ തുക നൽകിയതിന് പകരം കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ മൊഴി നൽകി. മൊഴി പിൻവലിക്കാനായി കമ്പനി പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽ പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ്, പരാതി
2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും പ്രധാന ഉദ്യോഗസ്ഥരുടെ വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി നികുതി വെട്ടിച്ചതായി ഈ പരിശോധനയിൽ കണ്ടെത്തി. ആദായനികുതി നിയമത്തിലെ 245എഎ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ്. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെന്റ് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായി ബോർഡിൽ വാദങ്ങൾ ഉന്നയിക്കും. ഇങ്ങനെ സിഎംആർഎലും എംഡി ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂൺ 12നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിട്ടത്.
https://www.youtube.com/watch?v=x01r03ieBDs