നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 10 പേരെ സ്ഥിരപ്പെടുത്തി
ഇവിടെ പ്രത്യേക നിയമന ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡയറക്ടറുടെ കത്ത് സർക്കാർ അംഗീകരിച്ചത്
തിരുവനന്തപുരം: നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പത്ത് കരാർ ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തി. പത്ത് വർഷം തുടർച്ചയായി സേവനം പൂർത്തീകരിച്ചവരെയാണ് സ്ഥിരപ്പെടുത്തിയത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഈ സ്ഥാപനത്തിലെ ഡയറക്ടർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്. ഇവിടെ പ്രത്യേക നിയമന ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡയറക്ടറുടെ കത്ത് സർക്കാർ അംഗീകരിച്ചത്.
ലൈബ്രേറിയൻ അമൃത രാജ്, ടെക്നിക്കൽ ഓഫീസർമാരായ എംടി മഞ്ജിത്, ആർ അനീഷ്, ക്ലറിക്കൽ അസിസ്റ്റന്റ് ജെഎസ് ഷീബ, അറ്റന്റർമാരായ വി പ്രശാന്ത്, എംഎസ് പ്രവീണ, ശോഭാ കുമാരി, ബിനിത എസ്, കെ ഗീത, എസ്എസ് കൃഷ്ണപ്രിയ എന്നിവരുടെ നിയമനമാണ് സ്ഥിരപ്പെടുത്തിയത്.