കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ 99 ലക്ഷം രൂപയുടെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ ആസ്ഥാനമാക്കി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും, ഈ പണം ടീം വാങ്ങാനും സിനിമ നിർമ്മിക്കാനും ഉപയോഗിച്ചുവെന്നും സംശയമുണ്ട്.
കൊച്ചി: കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ഗുരുതര ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നത്.
അതേസമയം യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് 2014 മുതൽ വിവിധ രാജ്യക്കാരെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും സുഭാഷ് ജോർജിനെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും അതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും നിർമ്മിച്ച് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഷയത്തിൽ സുഭാഷ് ജോർജിനെതിരെ യുകെ മെട്രോപോളിറ്റൻ പോലീസിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്. വിവിധ ആളുകളിൽ നിന്ന് തട്ടിയെടുത്ത തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിനെ വാങ്ങാനും, 'പേട്രിയറ്റ്' എന്ന സിനിമയുടെ നിർമ്മാണത്തിനുമായി ഉപയോഗിച്ചുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.


