ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്
കട്ടപ്പന: ഇടുക്കിയുടെ സമഗ്ര വികസനത്തിനായി 12000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കട്ടപ്പനയിൽ പൊതുചടങ്ങിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, തോമസ് ഐസക്, എംഎം മണി തുടങ്ങിയവർ പങ്കെടുത്തു.
കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളിൽ ഊന്നിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാന്റ് ചെയ്ത് വിദേശ മാർക്കറ്റുകളിൽ എത്തിക്കും. ട്രീ ബാങ്കിങ് സ്‌കീമിന് രൂപം നൽകും. മരം വച്ചുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിലെ സഹകരണരംഗതുള്ള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്ലാറ്റുകളും നിർമിച്ചു നൽകുകയും ചെയ്യും. ഹൈറേഞ്ചിൽ 250 ഏക്കറിൽ ഫുഡ് പാർക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറികൾ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിൻ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികൾക്ക് 250 കോടി നബാഡിൽ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.