മാഹിയിൽ 144 പേർ നിരീക്ഷണത്തിൽ; കേരളത്തിൻ്റെ സഹായം തേടി പുതുച്ചേരി മുഖ്യമന്ത്രി
മാഹിയിലെ കൊവിഡ് 19 ബാധ: കേരളത്തിൻ്റെ സഹായം തേടി പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി
മാഹി: പ്രദേശവാസിയായ സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തിനകത്തെ കേന്ദ്രഭരണപ്രദേശമായ മാഹിയിൽ അതീവ ജാഗ്രത. സ്ത്രീയുമായി അടുത്ത് ഇടപഴകിയ രണ്ട് പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 142 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.
പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ആരോഗ്യമന്ത്രിക്കൊപ്പം മാഹിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മയുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
മാഹിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നാരായണസ്വാമി പറഞ്ഞു. ആവശ്യമായ സഹായങ്ങൾ ചെയ്യാൻ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം 15 സംഘങ്ങളായി തിരിഞ്ഞ് ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1 കോടി രൂപ അനുവദിക്കുന്നതായും പുതുച്ചേരി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അതിനിടെ കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കു വയ്ക്കുന്ന കർണാടകയിലെ കുടകിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. സൌദി അറേബ്യയിൽ നിന്നുമെത്തിയ കുടക് സ്വദേശിക്കാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ കർണാടകയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഇവരിലേറേയും ബെംഗളൂരു നഗരത്തിലാണുള്ളത്.