തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുന്നേ ഒരുങ്ങി ഇടതുമുന്നണി, സീറ്റ് ധാരണയായി, സിപിഎം 15 ഇടത്ത്, വിവരങ്ങളിങ്ങനെ
കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം ഇടത് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
![15 seats for cpm ldf lok sabha seats final decision in ldf meeting apn 15 seats for cpm ldf lok sabha seats final decision in ldf meeting apn](https://static-ai.asianetnews.com/images/01h7dc2z509kabgsyan1fyxkk6/puthuppally-ldf--1-_363x203xt.jpg)
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള കാഹളം മുഴങ്ങും മുന്നോടിയായി ഇടതുമുന്നണിയിൽ സീറ്റ് ധാരണ. പതിനഞ്ച് സീറ്റുകളിൽ സിപിഎം മത്സരിക്കും. നാല് സീറ്റുകളിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കും. കോട്ടയം സീറ്റിലാകും കേരളാ കോൺഗ്രസ് മത്സരിക്കുക. അധിക സീറ്റ് വേണമെന്ന കേരള കോൺഗ്രസ് ആവശ്യം മുന്നണി പരിഗണിച്ചില്ല. ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം ഇടത് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും ഇടതുമുന്നണി സജ്ജമെന്ന് യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ലോക്സഭാ തെരഞെടുപ്പ് വേഗമുണ്ടാകുമെന്ന് വിലയിരുത്തൽ. പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി ഘടകങ്ങൾ പ്രചാരണ സജ്ജമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുമുന്നണി അതിജീവിക്കും. ഐക്യകണ്ഠേന സീറ്റ് ധാരണയിലെത്താൻ സാധിച്ചു. നിലവിൽ തുടരുന്ന മണ്ഡലങ്ങൾ തന്നെ മത്സരിക്കും. അടുത്ത മുന്നണിയോഗത്തിന് മുൻപ് യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്നും കൺവീനർ അറിയിച്ചു.