136.73 കോടി രൂപയുടെ റോഡ്-പാലം പദ്ധതികള്‍ക്ക് അനുമതി 

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പശ്ചാത്തല വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. 

18 റോഡുകള്‍ക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് പാലം പ്രവൃത്തികള്‍ക്ക് 22.73 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ പരിശോധിച്ച ശേഷമാണ് ഇത്രയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഭരണാനുമതി നൽകിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതികളുടെ സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Read more: നാളെ മാത്രം 870 സ്കൂളുകളിലായി നാല് ലക്ഷം വനിതകൾ പടിയിറങ്ങിയ സ്കൂൾ മുറ്റത്തേക്ക് വീണ്ടുമെത്തും!

ഹോട്ടല്‍ മുറികളില്‍ നിന്നുള്ള വരുമാനം; ദേശീയ തലത്തില്‍ ഒന്നാമത് കുമരകം

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമായ മുറികളുടെ വരുമാനം മുന്‍നിര്‍ത്തിയുള്ള ദേശീയ സര്‍വേയില്‍ കുമരകം ഒന്നാമത്. ഹോട്ടല്‍ മുറികളില്‍ നിന്ന് കൂടുതല്‍ ശരാശരി വരുമാനം ലഭിക്കുന്ന ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കുമരകത്തിന് നേട്ടം. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ 'റെവ്പര്‍' മാനദണ്ഡമാക്കി് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹോട്ടലിവേറ്റാണ് സര്‍വേ നടത്തിയത്.

'ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്‍ഡ്സ് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റീസ്' എന്ന സര്‍വേയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ 26-ാം പതിപ്പിലെ വിവരങ്ങള്‍ അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കുമരകത്തെ ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം 11,758 രൂപയാണ്. റെവ്പര്‍ മാനദണ്ഡമനുസരിച്ച് 10,506 രൂപ വരുമാനമുള്ള ഋഷികേശാണ് രണ്ടാം സ്ഥാനത്ത്.

മികച്ച 15 ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കോവളം മൂന്നാം സ്ഥാനത്തുണ്ട്. 9,087 രൂപയാണ് കോവളത്തെ ഹോട്ടല്‍ മുറികളിലൊന്നില്‍ നിന്ന് റെവ്പര്‍ മാനദണ്ഡമനുസരിച്ച് ലഭിക്കുന്ന ശരാശരി വരുമാനം. മുംബൈ (7,226 രൂപ), ഡല്‍ഹി (6,016 രൂപ) എന്നീ മെട്രോകള്‍ യഥാക്രമം ആറ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്.

സ്റ്റാര്‍ കാറ്റഗറി, അഡ്മിനിസ്ട്രേറ്റീവ് സോണുകള്‍, 20 പ്രധാന ഹോട്ടല്‍ മാര്‍ക്കറ്റുകള്‍ എന്നിവയെ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിനായി രാജ്യത്തെ 1,540 ഹോട്ടലുകളിലെ 1,65,172 മുറികളെ പരിഗണിച്ചിരുന്നു. താമസം ഉള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ മുറികളേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി.