ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും

തൃശ്ശൂര്‍: കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെ ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് നരേന്ദ്ര മോദിയുടെ അറിവോടെ. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. അതേസമയം പദ്മജ വേണുഗോപാൽ ഉന്നയിച്ചിരുന്നത് തൃശ്ശൂരിലെ തർക്കങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തുവരും. അതേസമയം രണ്ട് കാരണങ്ങളാണ് പദ്മജയെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

ഇന്ന് ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പദ്മജ വേണുഗോപാൽ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയിരുന്നു. പാർട്ടിയിൽ നിരന്തരം അവഗണന നേരിടുന്നുവെന്ന പരാതിയാണ് പദ്മജയെ കടുത്ത നിലപാടിൽ എത്തിച്ചത്. മൂന്നാം ലോക്സഭാ സീറ്റ് ആവശ്യത്തിൽ നിന്ന് പിൻവാങ്ങാൻ മുസ്ലിംലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത് പദ്മജയെ വീണ്ടും പിണക്കി. ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് ഫേസ്‌ബുക്കിൽ പുതുതായി ചേർത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്