പുതിയ  വിവരങ്ങൾ ലഭ്യമല്ലെന്നും കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി

തിരുവനന്തപുരം: ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയായ ജീവനക്കാരനും ഉണ്ടെന്ന് വിവരം. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിനാണ് കപ്പലിലുള്ളത്. കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാനിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എഡ്വിന്റെ കുടുംബം രംഗത്ത് വന്നു. എഡ്വിനെ രക്ഷിക്കാൻ ഇടപെടണം എന്ന് സഹോദരൻ ആൽവിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി രാജീവിനും ഇന്ത്യൻ എംബസിയ്ക്കും കത്ത് നൽകിയെന്ന് കുടുംബം പറഞ്ഞു. പുതിയ വിവരങ്ങൾ ലഭ്യമല്ലെന്നും കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ കപ്പലായ അഡ്വാൻടേജ് സ്വീറ്റ്, ഇറാനിയൻ നാവികസേനയാണ് പിടിച്ചെടുത്തത്. കപ്പൽ എവിടെയാണെന്നോ, ജീവനക്കാർ എവിടെയാണെന്നോ വ്യക്തമല്ല. അന്താരാഷ്ട്ര നിയമ ലംഘനം ആരോപിച്ചാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. അഡ്വാൻടേജ് സ്വീറ്റ് ഇറാനിലെ മറ്റൊരു കപ്പലിൽ ഇടിച്ചെന്ന് ആരോപിച്ചാണ് നടപടി. ഇറാൻ കപ്പലിലുണ്ടായിരുന്നവരെ കാണാതായെന്നും ഇതേ തുടർന്നാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നുമാണ് വിശദീകരണം. കപ്പൽ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ വിട്ടുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നതായി കപ്പൽ കമ്പനി അധികൃതരും പറഞ്ഞു.