തിരുവനന്തപുരം കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കിണറ്റിൽ ഓക്സിജന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് ഇറക്കിയപ്പോഴാണ് തീ പടർന്നത്.

തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ വൃത്തിയാക്കാനിറങ്ങിയ സുനു, വിനീത്, രാകേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. പെട്രോൾ പമ്പിനടത്തുള്ള കിണറ്റിലാണ് തീ കണ്ടത്. ഇന്നലെയാണ് സംഭവം. കല്ലമ്പലം ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിനോട് ചേർന്നുള്ള ഇരുനില കെട്ടിടത്തിന്റെ താഴ്ഭാഗത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്. പമ്പ് മാനേജറായ കിരൺ ആവശ്യപ്പെട്ട പ്രകാരം കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികളായ സുനുവും, വിനീതും. ഇവർ കിണർ വറ്റിക്കുന്നത് കാണാനായിരുന്നു ഇവരുടെ സുഹൃത്തായ രാകേഷെന്ന ഉണ്ണി അവിടെയെത്തിയത്. കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്ത് കളഞ്ഞ ശേഷം, കിണറ്റിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബക്കറ്റിൽ മെഴുകുതിരി കത്തിച്ച് കിണറ്റിലേക്ക് ഇറക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

കിണർ ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്തായിതിനാൽ തീ മുകളിലേക്ക് പോകാതെ നാലുവശങ്ങളിൽ പടർന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായത്. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഏതെങ്കിലും തരത്തിൽ ഇന്ധനം കിണറ്റിലേക്ക് എത്തിയിരുന്നോ എന്ന കാര്യങ്ങൾ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളു. സുനു ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും വിനീതും രാകേഷും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.