പത്തനംതിട്ടയില്‍ 8 പേര്‍ക്കും കോട്ടയത്ത് ഏഴുപേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്കു വീതവും മലപ്പുറം കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കുവീതവുമാണ് ഇന്ന് സൂര്യാതപമേറ്റത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. കുടിവെള്ള ലഭ്യത ഉറപ്പാക്കണണെന്ന് കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം കണ്ണൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട മലപ്പുറം എറണാകുളം തൃശൂര്‍ കൊല്ലം ഇടുക്കി പാലക്കാട് കോഴിക്കോട് കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേര്‍ക്ക് കടുത്ത ചൂടില്‍ തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി.

തിരുവനന്തപുരത്ത് രണ്ടുേപര്‍ക്ക് സൂര്യാഘാതവുമേറ്റു. പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിൽ തുടരുന്നത്. വരുന്ന ദിവസങ്ങളിൽ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. ചീഫ് സെക്രട്ടറിയുടെ അധ്യൾതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുാമനം. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകർച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.