സംസ്ഥാനത്ത് 2016 ന് ശേഷം ജീവനൊടുക്കിയത് 42 കര്‍ഷകര്‍; ബന്ധുക്കൾക്ക് ആകെ കൊടുത്ത ധനസഹായം 44 ലക്ഷം രൂപ
പ്രതിപക്ഷ എംഎൽഎ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
![42 suicide farmers families paid 44 lakh equivalent amount spend for cattle shed at cliff house Trivandrum kgn 42 suicide farmers families paid 44 lakh equivalent amount spend for cattle shed at cliff house Trivandrum kgn](https://static-ai.asianetnews.com/images/01gayzfexhmk27qk4700dc4qrx/collage-maker-21-aug-2022-06-44-am_363x203xt.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ ടി സിദ്ധിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ഫെബ്രുവരി രണ്ടിനാണ് ഈ മറുപടി മന്ത്രി എംഎൽഎയ്ക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് പണിയാൻ ചെലവഴിച്ചതും 44 ലക്ഷം രൂപയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ കണക്കും പുറത്തുവന്നത്.
സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ 2016 ൽ അധികാരത്തിലെത്തിയ ശേഷം മുതലുള്ള കണക്കാണ് പ്രതിപക്ഷ അംഗം ചോദിച്ചത്. 2016 ൽ ഒരു കര്‍ഷകൻ മാത്രമാണ് ജീവനൊടുക്കിയത്. ഏറ്റവും കൂടുതൽ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. ഒൻപത് കര്‍ഷകര്‍ 2023 ൽ ജീവനൊടുക്കി. 2017 ൽ ഒരാളും 2018 ൽ ആറ് പേരും 2020 ൽ നാല് പേരും 2021, 2022 വര്‍ഷങ്ങളിൽ മൂന്ന് പേര്‍ വീതവും, 2024 ൽ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ മറുപടിയിൽ അനുബന്ധമായി ചേര്‍ത്ത പട്ടികയിൽ സൂചിപ്പിച്ചിട്ടുണ്ട്.