വസ്തു പോക്കുവരവിന് കൈക്കൂലി വേണം, 50000 ആവശ്യം, പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് 3 വര്‍ഷം കഠിനതടവ്
വസ്തു പോക്കുവരവിന് കൈക്കൂലി വേണം, 50000 രൂപ ആവശ്യപ്പെട്ടു, കൈയ്യോടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് 3 വര്‍ഷം കഠിനതടവ് ശിക്ഷ
കോട്ടയം: ജില്ലയിലെ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ കൈക്കൂലി വാങ്ങവേ കൈയ്യോടെ പിടികൂടിയ സംഭവത്തിൽ ശിക്ഷാ വിധി. മൂന്ന് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്.
വസ്തു പോക്ക് വരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങവേയാണ് 2020 ഓഗസ്റ്റ് 17ന് മൂന്നിലവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ വിജിലൻസ് കോട്ടയം യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന വി ജി രവീന്ദ്രനാഥ് കൈയ്യോടെ പിടികൂടിയത്.
പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ.പി.ജോസഫ്, കെ.എൻ രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തി ഡി വൈ എസ് പി ശ്രീ. വിദ്യാധരൻ കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതികൾക്ക് കോട്ടയം വിജിലൻസ് കോടതി ഇന്ന് മൂന്ന് വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെകെ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം