കായംകുളത്ത് അനധികൃതമായി സൂക്ഷിച്ച 5500 കിലോ റേഷനരി പിടിച്ചെടുത്തു, സൂക്ഷിച്ചിരുന്നത് 118 ചാക്കുകളില്‍
118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയുമാണ് പിടികൂടിയത്. റസീൽ എന്നയാൾ വാടകക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് അരി പിടികൂടിയത്.
ആലപ്പുഴ: കായംകുളം എരുവയിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷൻ അരി പിടിച്ചെടുത്തു. സിവിൽ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരി പിടികൂടിയത്. 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയുമാണ് പിടികൂടിയത്. റസീൽ എന്നയാൾ വാടകക്ക് എടുത്തിരുന്ന വീട്ടിൽ നിന്നാണ് അരി പിടികൂടിയത്. റേഷൻ കട നടത്തിവന്നിരുന്ന ഇയാളുടെ ലൈസൻസ് അനധികൃതമായി അരി സൂക്ഷിച്ചതിന്‍റെ പേരിൽ രണ്ട് മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. സിവിൽ സപ്ലെസ് സംസ്ഥാന വിജിലൻസ് ഓഫീസർ അനിദത്തിന്‍റെ നേതൃത്തലായിരുന്നു പരിശോധന.
എഫ്സിഐ ചാക്കുകളിൽ നിന്നും മറ്റു ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരിയുണ്ടായിരുന്നതെന്ന് സിവിൽ സപ്ലെസ് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻ കുമാർ പറഞ്ഞു. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അരി പിടിച്ചെടുത്തത്.പൊതുവിതരണത്തിന് എത്തിക്കുന്ന അരി പോളിഷ് ചെയ്തും പൊടിയാക്കിയും വിൽക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
- കയറും മുമ്പേ മുന്നോട്ടെടുത്തു; ബസിൽനിന്ന് വീണ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി (17)ക്കാണ് പരുക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 4.30ന് തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളിന് മുമ്പിലെ സ്റ്റോപ്പിലാണ് സംഭവം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹംബി എന്ന ബസിലാണ് അപകടം.
സംഭവത്തില്‍ ഉടൻ തന്നെ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയാണ് കര്‍ശന നടപടിയെടുത്തത്. അപകടം നടന്ന ഉടന്‍ തന്നെ തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ. എം പി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എംവിഐ എം കെ പ്രമോദ് ശങ്കര്‍, എഎംവിഐമാരായ ടി മുസ്തജാബ്, എസ്ജി ജെസി എന്നിവരുടെ നേതൃത്വത്തില്‍ അപകടസ്ഥലം സന്ദര്‍ശിക്കുകയും ബസ് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും പെര്‍മിറ്റിലെ റൂട്ട് ശരിയാണോ എന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.