വ്യാജ ആധാർ കാർഡ് നിർമ്മിച്ച് മുക്കു പണ്ടം പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാലംമൂട് സ്വദേശി അൽത്താഫ് ആണ് കൊല്ലത്തു നിന്നും ചിതറ പൊലീസിന്‍റെ പിടിയിലായത്
കൊല്ലം: വ്യാജ ആധാർ കാർഡ് നിർമ്മിച്ച് മുക്കു പണ്ടം പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാലംമൂട് സ്വദേശി അൽത്താഫ് ആണ് കൊല്ലത്തു നിന്നും ചിതറ പൊലീസിന്‍റെ പിടിയിലായത്. വനിതയുൾപ്പെടെ കേസിലെ മൂന്നു പ്രതികൾ ഒളിവിലെന്ന് പൊലീസ്. കഴിഞ്ഞ മാർച്ച് നാലാം തീയതി മുതൽ മെയ് 13 വരെ പല ദിവസങ്ങളിലാണ് ചിതറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം രൂപ സംഘം തട്ടിച്ചത്. കേസിലെ പ്രതിയായ, രമ്യ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ഭർത്താവ് നന്ദു എന്ന യുവാവിനൊപ്പമാണ് ചിതറയിലെ സ്ഥാപനത്തിൽ ഉരുപ്പടികൾ പണയം വെക്കാൻ എത്തിയത്. വീടുപണി ആവശ്യത്തിനായ് സ്വർണം പണയം വെക്കുന്നു എന്നാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരോട് പറഞ്ഞത്. ഇരുവരും പറഞ്ഞതിലെ വൈരുധ്യം സ്ഥാപന ഉടമയ്ക്ക് സംശയത്തിന് കാരണമായി. ഫിനാൻസ് ഉടമ കടക്കൽ ജ്വല്ലറിയിൽ പണയമുരപ്പിടികൾ കൊണ്ടുപോയി പരിശോധന നടത്തി എന്നാൽ സ്വർണം ആണെന്ന് തിരിച്ചറിഞ്ഞതോടെ പണയത്തിന്മേൽ പണം നൽകി. മോഷണം മുതൽ ആണോ എന്ന സംശയത്തിൽ ആധാർ കാർഡിലെ മേൽവിലാസം പരിശോധിച്ചു.

അപ്പോഴാണ് വ്യാജ വിലാസം ആണെന്ന് മനസ്സിലായത്. ഇതോടെ ഇവർ പണയം വെച്ച ഉരുപ്പടികൾ കടയ്ക്കൽ ജ്വല്ലറിയിൽ എത്തിച്ച് മുറിച്ചു നോക്കിയപ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചിതറ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തെ കുപ്രസിദ്ധ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇവരെന്നു തിരിച്ചറിഞ്ഞത്. നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പിനു മുന്നേ സ്വകാര്യ പണമിടപാട് നടത്തുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് എത്തി ആ പ്രദേശത്തെ പേര് ഉൾപ്പെടുത്തി ഒരു വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയാണ് സംഘത്തിന്‍റെ ആദ്യജോലി. പിന്നീട് സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ പരിചിത ഭാവത്തിൽ സ്ഥാപനത്തിലെത്തി തട്ടിപ്പ് നടത്തുന്നതാണ് രീതി. സമാന രീതിയിൽ വിവിധ ഇടങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കടയ്ക്കലിലെ പാങ്ങു കാവ് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. ഒളിവിൽ കഴിയുന്ന രമ്യ ഉൾപ്പെടെയുള്ള ബാക്കി മൂന്ന് പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



