ചികിത്സാ പിഴവ് ഉൾപ്പടെയുള്ള പരാതികൾ ഡോക്ടർക്കെതിരെ ഉയർന്നാൽ, ഐഎംഎ സംരകഷണം നൽകും. പദ്ധതിയിൽ ചേരാൻ 2000 രൂപ ഫീസ്. വർഷാവർഷം ഫീസുമുണ്ട്
കൊച്ചി: ഡോക്ടർമാർക്ക് നിയമസംരക്ഷണം നൽകാനുള്ള സ്കീമിന്‍റെ നടത്തിപ്പിൽ ഐഎംഎ കോടികളുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി ഇന്‍റലിജൻസ്. ഇൻഷുറൻസ് പദ്ധതികൾക്ക് സമാനമായ സ്കീം നടത്തിപ്പിലാണ് മൂന്ന് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവപല്മെന്‍റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ അനധികൃതമായിട്ടായിരുന്നു സ്കീം നടത്തിപ്പ്.
ചികിത്സാ പിഴവ് ഉൾപ്പടെയുള്ള പരാതികൾ ഡോക്ടർക്കെതിരെ ഉയർന്നാൽ, ഐഎംഎ സംരകഷണം നൽകും. പദ്ധതിയിൽ ചേരാൻ 2000 രൂപ ഫീസ്. വർഷാവർഷം ഫീസുണ്ട്. സ്കീമിൽ അംഗങ്ങളായാൽ പൂർണ നിയമസഹായം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പരാതികളുയർന്ന് കേസ് ഉണ്ടായാൽ ഐഎംഎ അഭിഭാഷക സഹായം നൽകുമെന്നും സുപ്രീംകോടതിയിൽ വരെ കേസ് നടത്തിക്കൊടുക്കുമെന്നും ഐഎംഎ പ്രൊഫഷണൽ പ്രൊട്ടക്ഷൻ സ്കീമില്‍ പറഞ്ഞിരുന്നു.
2017മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഈ സ്കീമിലുടെ ഐഎംഎ കേരള ഘടകം കൈകാര്യം ചെയ്തത് 17,24,74,746 രൂപയാണ്. ഇതിന് അടയ്ക്കേണ്ട 3,10,45,454 രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്‍റലിജൻസിന്‍റെ കണ്ടെത്തൽ. ഡോക്ടർമാർക്ക് നൽകുന്ന സംരക്ഷണത്തിന് പുറമേയാണ് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ സ്കീം.
ഇത് ആശുപത്രികൾക്കെതിരായ നിയയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന പദ്ധതിയാണ്. 2017 മുതൽ 2022 വരെയുള്ള സാമ്പത്തികവർഷം ഈ പദ്ധതിയുടെ പേരിലും 21,57,712 രൂപ ജിഎസ്ടി വെട്ടിച്ചെന്നാണ് കണ്ടെത്തൽ. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഎംഎ വിവിധ പദ്ധതികളുടെ പേരിൽ നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ജിഎസ്ടി ഇന്‍റലിജൻസ് പരിശോധനയിൽ കണ്ടെത്തിയത്.
ഇതേ പരിശോധനയിലാണ് ഇൻഷുറൻസിന് സമാനമായ വിവിധ സ്കീമുകൾ നടത്തിയും ഐഎംഎ നികുതി വെട്ടിച്ചതായുള്ള കണ്ടെത്തൽ. അംഗങ്ങൾക്കായി നടത്തുന്ന വിവിധ സ്കീമുകളുടെ പേരിൽ, ആകെ 45,32,38,761 കോടി രൂപ നികുതി വെട്ടിച്ചെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ ജിഎസ്ടി വിഭാഗം അറിയിച്ചത്.
എന്തൊക്കെ തരം സ്കീമുകളായി നടപ്പാക്കുന്നതെന്ന് ഐഎംഎ വെബ്സൈറ്റിൽ തന്നെ ഉൾപ്പെടുത്തിയിയിട്ടുണ്ട്. ചാരിറ്റബിൾ സൊസൈറ്റിയായതിനാലും സംഘടനയ്ക്ക് അംഗങ്ങൾക്ക് സംരക്ഷണം നൽകാമെന്നതിനാലും, ഈ സ്കീമുകൾ അടക്കം ജിഎസ്ടി പരിധിയിൽ വരില്ലെന്നായിരുന്നു ഐഎംഎ ജിഎസ്ടി നോട്ടീസിന് മറുപടി നൽകിയത്. ഇതേ വാദമാണ് ഐഎംഎ ഇപ്പോഴും ഉയർത്തുന്നത്. ജിഎസ്ടി വകുപ്പ് നടപടിക്കെതിരെ ഐഎംഎ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജിഎസ്ടി തിരിമറിയിൽ രജിസ്ട്രേഷൻ വകുപ്പും ഐഎംഎയ്ക്ക് എതിരെ അന്വഷണം നടത്തുന്നുണ്ട്.
