വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 

കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.

മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുളള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും. 

നിപ: സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം, 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണം, പ്രത്യേക സംഘത്തെ അയക്കും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം വാര്‍ത്താ കുറിപ്പിലറിയിച്ചു. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കി. രോ​ഗിയുടെ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറന്റീലാക്കണം, സാമ്പിൾ പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങള്‍ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നൽകി. മോണോക്ലോണൽ ആൻ്റിബോഡി സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാൽ രോഗിയുടെ അനാരോഗ്യം മൂലം നല്‍കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

YouTube video player